Wednesday, September 29, 2021

ആപ്പിളും ടെസ്‌ലയും ഇന്ത്യയിലേക്ക് 'മാസ്' എൻട്രി നടത്തും? വരുന്നത് കോടികളുടെ നിക്ഷേപം,

 ടെക്‌നോളജി, ഓട്ടോ മേഖലകളിലെ രണ്ട് ആഗോള ഭീമന്മാരായ ആപ്പിളും ടെസ്‌ലയും 2022ല്‍ ഇന്ത്യയിൽ വന്‍ നിക്ഷേപം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. എല്ലാ കാര്യങ്ങളിലും ചൈനയെ ആശ്രയിക്കുന്നതു കുറയ്ക്കുക എന്ന ലക്ഷ്യമാണ് പുതിയ നീക്കത്തിനു പിന്നിലെന്നാണ് അറിയുന്നത്. കോവിഡിന്റെയും ചിപ്പ് ക്ഷാമത്തിന്റെയും കാരണങ്ങളാലാണ് ഇരു കമ്പനികളും വൻ നിക്ഷേപം നടത്തുന്നത് അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചത്. ഇന്ത്യന്‍ റോഡുകളില്‍ ടെസ്‌ല കാറുകള്‍ ഓടുന്നത് കാണണമെന്ന് കമ്പനി മേധാവി ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചു കഴിഞ്ഞു. ആപ്പിള്‍ മേധാവി കുക്ക് ആകട്ടെ ആപ്പിള്‍ സ്റ്റോറുകളില്‍ ആദ്യത്തേത് മുംബൈയില്‍ തുടങ്ങുമെന്നും കൂടുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് തുടങ്ങുമെന്നും പ്രഖ്യാപിച്ചു. 

കോവിഡിന്റെ രണ്ടാം തരംഗമാണ് പുതിയ പദ്ധതികളുമായി മുന്നോട്ടു പോകാന്‍ ഇരു കമ്പനികള്‍ക്കും തടസമായതെന്നു പറയുന്നു. ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന വിപണികളില്‍ ഒന്നായി ഇന്ത്യ മാറാനുള്ള സാധ്യത കൗണ്ടര്‍പോയിന്റ് റിസേര്‍ച്ച് അടക്കമുള്ള വിശകലന കമ്പനികള്‍ കണ്ടെത്തി കഴിഞ്ഞു. ഇതേക്കുറിച്ച് ടെസ്‌ലയ്ക്കും നല്ല അവബോധമുണ്ടെന്നു പറയുന്നു. ഇന്ത്യന്‍ വിപണിയുടെ പങ്കുപറ്റാതെ മുന്നോട്ടുപോകാന്‍ ഒരു വാഹന നിര്‍മാതാവും ആഗ്രഹിക്കുന്നില്ല. പ്രാദേശികമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയാല്‍ കുറഞ്ഞ വേതനത്തിന് ജോലിക്കാരെ ലഭിക്കുകയും നികുതി കുറയ്ക്കുകയും ലാഭം വര്‍ധിപ്പിക്കുകയും ചെയ്യാം. ഇത് പ്രയോജനപ്പെടുത്താൻ മസ്‌കിന്റെ കമ്പനി എത്തുമെന്നാണ് കൗണ്ടര്‍പോയിന്റിലെ ഗവേഷകനായ സൗമന്‍ മണ്‍ഡല്‍ പറയുന്നത്. ഇന്ത്യയില്‍ നികുതി ഇളവു വേണമെങ്കില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് സർക്കാർ ആവശ്യപ്പെടുന്നതും.
ആപ്പിള്‍ ഈ വര്‍ഷം ഇന്ത്യയില്‍ തുടങ്ങാനിരുന്ന ഓഫ്‌ലൈന്‍ സ്റ്റോറും അടുത്ത വര്‍ഷം തുറന്നേക്കുമെന്നു വിലയിരുത്തപ്പെടുന്നു. റീട്ടെയില്‍ വില്‍പന വഴിയായിരിക്കും ആപ്പിള്‍ ഇന്ത്യയില്‍ വളരുക. ഈ വര്‍ഷത്തെ ഐഫോണ്‍ 13 മോഡലുകള്‍ക്ക് ഇന്ത്യയിൽ ധാരാളം ആവശ്യക്കാരുണ്ട് എന്നത് കമ്പനിക്ക് ആവേശം പകരുന്ന കാര്യമായിരിക്കും. കഴിഞ്ഞ ആഴ്ചയാണ് ഐഫോണ്‍ 13 സീരീസിന് പ്രീ ഓര്‍ഡര്‍ പ്രഖ്യാപിച്ചത്. ഇതിന് ഇന്ത്യയെമ്പാടുമുള്ള ഐഫോണ്‍ പ്രേമകിളില്‍ നിന്ന് റെക്കോർഡ് പ്രതികരണമാണ് ലഭിച്ചതെന്ന് കണക്കുകള്‍ പറയുന്നു. അതേസമയം, ആപ്പിളിന്റെ ഇന്ത്യയിലെ വിതരണ ശൃംഖല വളരെ മോശവുമാണ്. ഇത് ശക്തിപ്പെടുത്തുന്നതിനൊപ്പം ചൈനയില്‍ നിന്ന് കൂടുതൽ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനും കമ്പനി തയാറാകുമെന്നാണ് റിപ്പോര്‍ട്ട്.ഐഫോണ്‍ 13 കൈകളിലെത്താന്‍ വൈകും?
ഐഫോണ്‍ 13 സീരീസിലെ ഫോണുകള്‍ പ്രീ ഓര്‍ഡര്‍ ചെയ്ത ചില ഉപഭോക്താക്കൾക്ക് ലഭിക്കാന്‍ കാലതാമസം നേരിട്ടേക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. വിതരണ ശൃംഖലകളിലുള്ള പ്രശ്‌നങ്ങളും, ധാരാളം പേര്‍ ഫോണുകള്‍ പ്രീ ഓര്‍ഡര്‍ ചെയ്തതുമാണ് കാരണം. പ്രീ ഓര്‍ഡര്‍ ചെയ്തവരില്‍ പലര്‍ക്കും ഐഫോണ്‍ 13 പ്രോ, പ്രോ മാക്‌സ് മോഡലുകള്‍ ലഭിക്കാന്‍ നാലാഴ്ച വരെ കാത്തിരിക്കേണ്ടി വന്നേക്കും. അതേസമയം, ഐഫോണ്‍ 13 ഓര്‍ഡര്‍ ചെയ്തവര്‍ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ ലിഭിച്ചേക്കുമെന്നും പറയുന്നു. 
അതേസമയം, കാലതാമസത്തിന്റെ കാരണം സംബന്ധിച്ച് ആപ്പിളിന്റെ വിശദീകരണം വന്നിട്ടില്ല. അടുത്തിടെ ആപ്പിളിനും ടെസ്‌ലയ്ക്കുമായി ചൈനയില്‍ പ്രവര്‍ത്തിക്കുന്ന ചില ഫാക്ടറികള്‍ ദിവസങ്ങളോളം അടച്ചിടേണ്ടി വന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ചൈന കൊണ്ടുവന്ന കൂടുതല്‍ കര്‍ശനമായ വൈദ്യുതി ഉപയോഗ നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു അടച്ചിടല്‍. ഇതും ഐഫോണുകള്‍ നിര്‍മിച്ചെടുക്കുന്നതില്‍ പ്രതിസന്ധികൾ നേരിട്ടിരിക്കാം.
ഇന്ത്യന്‍ ക്യംപ്യൂട്ടര്‍ വിദ്യാഭ്യാസ രംഗത്ത് പുതുയുഗം കുറിക്കാന്‍ ആമസോണ്‍
അമേരിക്ക, ബ്രിട്ടൻ, കാനഡ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെ ആമസോണ്‍ ഫ്യൂച്ചര്‍ എൻജിനീയര്‍ ( എഎഫ്ഇ) പാഠ്യപദ്ധതി അവതരിപ്പിക്കുന്ന അഞ്ചാമത്തെ രാജ്യമായിരിക്കുകയാണ് ഇന്ത്യ. രാജ്യത്തെ കംപ്യൂട്ടര്‍ വിദ്യാഭ്യാസ രംഗത്ത് പുത്തനുണര്‍വ് പകരുകയായിരിക്കും സ്വന്തം പാഠ്യ പദ്ധതി വഴി ആമസോണ്‍ ചെയ്യുക. ഏഴു സംസ്ഥാനങ്ങളിലായി ഒരു ലക്ഷത്തിലേറെ കുട്ടികള്‍ക്ക് ഇത് പ്രയോജനപ്പെടുത്താം. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. കംപ്യൂട്ടര്‍ വിദ്യാഭ്യാസ രംഗത്തും ജോലി രംഗത്തും വേണ്ടത്ര പ്രാതിനിധ്യം ലഭിക്കാത്ത സമൂഹങ്ങളിലെ കുട്ടികള്‍ക്ക് മുന്നില്‍ വലിയൊരു വാതില്‍ തുറന്നിടുകയാണ് ആമസോണ്‍. ആദ്യ വര്‍ഷം 900 സ്‌കൂളുകളിലായിരിക്കും ഇത്. ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്ത് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി ചേര്‍ന്നാണ് ഉന്നത നിലവാരമുള്ള കംപ്യൂട്ടര്‍ വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കുക എന്ന് പിടിഐ റിപ്പോര്‍ട്ടു ചെയ്യുന്നു. കേരളം ഇല്ല
ആദ്യം പദ്ധതി അവതരിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികിൽ കേരളം ഇല്ല. കര്‍ണാടക, ഡല്‍ഹി, ഹരിയാന, മഹാരാഷ്ട്ര, തമിഴ്‌നാട്, ഒഡീഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്കായിരിക്കും ആദ്യം ഇതിന്റെ പ്രയോജനം ലഭിക്കുക. രാജ്യത്തെ കുട്ടികളില്‍ പഠനത്തിന്റെ തുടക്കത്തിൽ തന്നെ ഗുണമേന്മയുള്ള കംപ്യൂട്ടര്‍ വിദ്യാഭ്യാസം എത്തിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ആമസോണ്‍ ഇന്ത്യയുടെ മേധാവി അമിത് അഗര്‍വാള്‍ അറിയിച്ചു. ഭാവിയെ സംബന്ധിച്ച് അതിനിര്‍ണായകമായ പ്രാധാന്യമുള്ള ഈ വിഷയത്തില്‍ വേണ്ടത്ര മികവാര്‍ന്ന പാഠ്യപദ്ധതികള്‍ പ്രാദേശിക തലത്തിൽ ഇല്ലാത്തതിനാലാണ് കമ്പനി എഎഫ്ഇ അവതരിപ്പിക്കുന്നത്. ഇത് 6-12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായിരിക്കും നല്‍കുക. അതിനായി അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും. ഭാവിയില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് ഈ പ്രോഗ്രാം എത്തിയേക്കും. കുട്ടികള്‍ക്ക് റോബോട്ടിക്‌സ് അടക്കമുള്ള പുതിയ മേഖലകളില്‍ ക്ലാസുകള്‍ ലഭിക്കും. 510 കോടി ഡോളര്‍ പിഴ വീഴാതിരിക്കാന്‍ ഗൂഗിള്‍ ശ്രമിക്കുന്നു
യൂറോപ്യന്‍ കോടതികള്‍ ടെക്‌നോളജി കമ്പനികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതില്‍ വച്ച് രണ്ടാമത്തെ വലിയ പിഴയാണ് ഗൂഗിള്‍ ഇപ്പോള്‍ അടയ്ക്കണമെന്നു പറയുന്ന 510 കോടി ഡോളര്‍. അതേസമയം, ഇതു മറികടക്കാനുള്ള നിയമപഴുതുകള്‍ ആരായുകയണ് കമ്പനി. ഗൂഗിളിന്റെ കീഴിലുള്ള ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റവുമായി ബന്ധപ്പെട്ടാണ് പിഴ. എതിരാളിയായ ആപ്പിളിനും സമാനമായ പ്രശ്‌നങ്ങളുണ്ട്. അവ എന്തുകൊണ്ട് കണ്ടില്ലെന്നു നടിക്കുന്നു എന്നാണ് ഗൂഗിള്‍ ഉയര്‍ത്തുന്ന ഒരു ന്യായവാദമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ആന്‍ഡ്രോയിഡില്‍ ആധിപത്യമുള്ള ഗൂഗിള്‍ തങ്ങള്‍ക്ക് വെല്ലുവിളി ആയേക്കാവുന്ന കമ്പനികളെ തടഞ്ഞു നിർത്തുന്നു എന്നതാണ് ആരോപണം. തങ്ങളുടെ എതിരാളികളെ തടഞ്ഞു നിർത്തുകയല്ല മറിച്ച് അവരെ സഹായിക്കുകയാണ് ആന്‍ഡ്രോയിഡ് വഴി ചെയ്യുന്നതെന്നും ഗൂഗിള്‍ വാദിക്കുന്നു. 
അതേസമയം, ഇപ്പോഴത്തെ കോടതി വിധി എങ്ങനെയായാലും അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ഗൂഗിള്‍, ആപ്പിള്‍, ആമസോണ്‍, ഫെയസ്ബുക് തുടങ്ങി കമ്പനികള്‍ക്ക് അവരുടെ പ്രവര്‍ത്തന ശൈലി മാറ്റേണ്ടതായി വരുമെന്ന് പറയുന്നു. പ്രവര്‍ത്തന രീതിയില്‍ ആപ്പിളിനും ആന്‍ഡ്രോയഡിനും തമ്മില്‍ വ്യത്യാസമുണ്ട്. ഇതിനെതിരെ അന്വേഷണ കമ്മിഷന്‍ കണ്ണടച്ചിരിക്കുകയാണ് എന്നാണ് ഗൂഗിള്‍ വാദിക്കുന്നത്. എന്നാല്‍, ആ വാദമൊന്നും നിലനില്‍ക്കില്ലെന്ന് യൂറോപ്യന്‍ കമ്മിഷന്റെ നിയമജ്ഞന്‍ നിക്കൊളാസ് ഖാന്‍ പറഞ്ഞു. ആന്‍ഡ്രോയിഡിനെ അപേക്ഷിച്ച് ആപ്പിളിന് കുറച്ച് ഉപയോക്താക്കളാണ് ഉള്ളത്.



No comments:

Post a Comment